ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന് മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിയൻ വനിതകളാണ് തെരുവിൽ ഇറങ്ങിയത്. ഹിജാബ് ഊരിയാണ് ഇവരുടെ പ്രതിഷേധം.
സ്വേച്ഛാധിപതിയെ കൊല്ലണം എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. നിരവധി പുരുഷന്മാരും ഇതിൽ പങ്കുചേർന്നു. പ്രതിഷേധകരെ നിയന്ത്രിക്കാനാകാതെ വന്നതോടെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ആയിരക്കണക്കിന് ആളുകളാണ് ഭരണകൂടത്തിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തത്.
മഹ്‌സയുടെ കൊലപാതകത്തിൽ സമൂഹമാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഹിജാബ് ഊരുന്നത് ഇറാനിൽ ശിക്ഷാർഹമായ കുറ്റമാണ്. ഇറാൻ ഭരണകൂടത്തിന്റെ ഇത്തരം തീവ്ര നിയമങ്ങൾക്കെതിരെ ലോകമെമ്പാടുമുള്ളവർ പ്രതിഷേധിക്കണമെന്ന് പ്രമുഖ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ സെപ്തംബർ 13 നായിരുന്നു സംഭവം. ഇറാനിലെ സഗെസ് സ്വദേശിയായ യുവതി സഹോദരനൊപ്പം ഉല്ലാസയാത്രയ്‌ക്കായാണ് ടെഹ്റാനിലെത്തിയത്. യുവതിയുടെ വേഷത്തിൽ പ്രകോപിതരായ മതമൗലികവാദികൾ ആക്രമണം നടത്തുകയായിരുന്നു. ടെഹ്‌റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ചാണ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മഹ്‌സ മരിച്ചത്.