ഫ്ലോറിഡ : സഹപാഠികളായ ഒമ്പതുപേരെ വകവരുത്താൻ വിശദമായ പദ്ധതി തയ്യാറാക്കിയ രണ്ട് കൗമാരപ്രായക്കാരായ പെൺകുട്ടികൾ അമേരിക്കയിലെ ഫ്ലോറിഡയിൽ അറസ്റ്റിലായി .
സഹപാഠികളെ വകവരുത്താനും അവരുടെ മൃതദേഹങ്ങൾ കത്തിച്ച് ചാമ്പലാക്കി മറവുചെയ്യാനുമുള്ള പദ്ധതി പെൺകുട്ടികൾ എഴുതി തയ്യാറാക്കിയിരുന്നു. ഇത് ഒരു അദ്ധ്യാപികയുടെ കണ്ണിൽ പെട്ടതോടെയാണ് അവർ പോലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു സംഭവം.
ഏവൺ പാർക്ക് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. കംപ്യൂട്ടറിൽ ആയിരുന്നു പദ്ധതിയുടെ വിശദാംശങ്ങൾ പെൺകുട്ടികൾ സൂക്ഷിച്ചിരുന്നത്. കൊല്ലേണ്ട സഹപാഠികളുടെ വിശദവിവരങ്ങൾ അടങ്ങിയ ഹിറ്റ്ലിസ്റ്റിനോടൊപ്പം തോക്കുകളെ സംബന്ധിച്ച വിവരങ്ങളും ഇവർ ശേഖരിച്ചിരുന്നു. കൂട്ടകൊലപാതകത്തിനു പുറപ്പെടുമ്പോൾ തങ്ങൾ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് വരെ രേഖകളിൽ പരാമർശം ഉണ്ട്.
ഇങ്ങനെ ഒരു ഗുഢാലോചന നടത്താൻ പെൺകുട്ടികൾക്ക് പ്രേരണ എന്താണെന്ന് തെളിവായിട്ടില്ല. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.