ദില്ലി: ദില്ലി കലാപം തെറ്റായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് ഏർപ്പെടുത്തിയ പ്രക്ഷേപണ വിലക്ക് നീക്കി. എന്നാൽ മീഡിയാ വൺ ചനലിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് അധികൃതർ മാപ്പെഴുതി നൽകാനും വൻ തുക പിഴയടയ്ക്കാനും തയ്യാറായതോടെയാണ് വിലക്ക് നീക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. വിലക്ക് നീക്കിയതോടെ രാവിലെ മൂന്ന് മണിയോടെ ഏഷ്യാനെറ്റ് ന്യൂസ് പ്രക്ഷേപണം പുനരാരംഭിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും താൽകാലികമായി സംപ്രേക്ഷണം നിർത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ഉടമയായ ബി ജെ പിയുടെ രാജ്യസഭാ എം പി രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ വിലക്ക് നീക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാൻ ശ്രമിച്ചെങ്കിലും അമിത് ഷാ കാണാൻ വിസമ്മതിച്ചെന്നും, പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട താണുവീണ് അപേക്ഷിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം. ഏഷ്യാനെറ്റ് ന്യൂസ് വൻ തുക പിഴയൊടുക്കുമെന്നും മാപ്പ് എഴുതി നൽകുമെന്നും സൂചനയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വിലക്കിനെ എതിർത്ത് രംഗത്തുവന്നിരുന്നില്ല. എന്നാൽ മീഡിയ വൺ കടുത്ത പ്രതിഷേധം ഉയർത്തി രംഗത്തെത്തി. ഈ സാഹചര്യത്തിൽ മീഡിയ വണ്ണിനോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാകും കേന്ദ്ര സർക്കാർ സ്വീകരിക്കുക എന്നാണ് വിവരം.