ദില്ലി: ഭീകരവാദം എവിടെ ആയാലും ഏത് രൂപത്തിലായാലും മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ ഒൻപതാമത് ജി 20 പാർലമെന്ററി സ്പീക്കർമാരുടെ (പി 20) ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ മുന്നിലുള്ള വെല്ലുവിളികൾക്ക് പരിഹാരം നൽകാൻ വിഭജിക്കപ്പെട്ട ലോകത്തിന് സാധിക്കുകയില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒന്നിച്ച് നിന്നുകൊണ്ട് സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. ഒരുമിച്ച് മുന്നേറേണ്ട സമയാണിത്. എല്ലാവരുടെയും വികസനത്തിനും ക്ഷേമത്തിനും പ്രധാന്യം നൽകേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ് ഭാരതം. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ പാർലമെന്റായിരുന്നു ഭീകരർ ലക്ഷ്യമിട്ടത്. ആ സമയത്ത് പാർലമെന്റിൽ സെഷൻ നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ഭീകരവാദം ലോകത്തിന് മുഴുവൻ വെല്ലുവിളിയാണ്. അത് മനുഷ്യരാശിക്ക് എതിരാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എങ്ങനെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കാമെന്ന് ലോകത്തിലെ എല്ലാ പാർലമെന്റുകളും അവരുടെ പ്രതിനിധികളും പുനർവിചിന്തനം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.