ദില്ലി: ഹമാസിന്റെ ആക്രമണത്തെ വീണ്ടും ഭീകരവാദമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഹമാസിന്റെ ഭീകരാക്രമണത്തിലൂടെ പലസ്തീനികൾക്ക് അവരുടെ സ്വന്തം മാതൃഭൂമി നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും ജയശങ്കർ പറഞ്ഞു. മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന പരപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇസ്രായേൽ ഹമാസ് യുദ്ധത്തിന് രണ്ട് വശങ്ങളുണ്ട്. അതിൽ ആദ്യത്തേത് ഒക്ടോബർ ഏഴിന് ഇസ്രായേലിന് നേരെ നടത്തിയ ഭീകരാക്രമണം ആയിരുന്നു. മറുവശത്ത് സാധാരണക്കാരുടെ മരണം സംഭവിക്കുന്നു, അത് ആരും മുഖവിലയ്‌ക്കെടുക്കുന്നില്ല. പലസ്തീനികൾക്ക് അവരുടെ മാതൃരാജ്യം നിഷേധിക്കപ്പെട്ടു എന്ന അവസ്ഥയാണ്. രാജ്യങ്ങളെ ന്യായീകരിക്കാൻ സാധിക്കും. എന്നാൽ അന്താരാഷ്‌ട്ര നിയമങ്ങൾ കണക്കിലെടുക്കാതെ മുന്നോട്ട് പോകാനും കഴിയില്ല.
ഇരുകൂട്ടർക്കും ഇടയിലെ ശരിതെറ്റുകൾ എന്തായാലും പലസ്തീനികളുടെ അടിസ്ഥാന പ്രശ്‌നത്തിന് മാറ്റം വരുന്നില്ല. സ്വന്തം രാജ്യത്തിന് മേൽ അവർക്ക് അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. അതേപോലെ റഷ്യ-യുക്രെയ്ൻ സംഘർഷത്തിലും ഇന്ത്യ കൃത്യമായ നിലപാടാണ് സ്വീകരിച്ചത്. റഷ്യക്കാരോട് വ്യത്യസ്ത കോണുകളിൽ വീക്ഷിച്ചുകൊണ്ട് എന്തും തുറന്ന് പറയാൻ അവസരം ലഭിച്ച രാജ്യമാണ് ഞങ്ങൾ. പല സന്ദേശങ്ങളും കൈമാറുന്നതിനായി അവർ ഇന്ത്യയെ സമീപിച്ചിരുന്നു.
യുദ്ധഭൂമിയിൽ നിന്ന് കൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരം ഉണ്ടാകാൻ പോകുന്നില്ല എന്ന നിലപാട് ആദ്യം മുതൽ സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. നിരപരാധികളായ ആളുകളെയാണ് ഇത്തരം സംഘർഷങ്ങൾ എപ്പോഴും ബാധിക്കുന്നത്. ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുക എന്നതാണ് ഇവിടെ സ്വീകാര്യമാകുന്നത്. സംഘർഷത്തിലൂടെ ഓരോ രാജ്യങ്ങൾക്കും വലിയ നഷ്ടങ്ങളാണ് സംഭവിക്കുന്നത്. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും’ ജയശങ്കർ പറഞ്ഞു.