ശ്രീനഗർ: കശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം. നൗഗാമിൽ ഭീകരനെ വധിച്ചു(Terrorist Killed In Jammu Kashmir). കൊല്ലപ്പെട്ട ഭീകരൻ ആരാണെന്ന വിവരം സൈന്യം പുറത്തുവിട്ടിട്ടില്ല. അതേസമയം മേഖലയിൽ വെടിവയ്പ്പ് തുടരുന്നതായാണ് റിപ്പോർട്ട്.
ശ്രീനഗറിനടുത്ത് നൗഗാം മേഖലയിലാണ് ഇന്ന് പുലർച്ചെ ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചത്. സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ സൈന്യം ശക്തമായി പ്രത്യാക്രമണം നടത്തുകയായിരുന്നു. കശ്മീർ പോലീസിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മേഖലയിൽ സൈനികർ റെയ്ഡ് ആരംഭിച്ചത്. അതേസമയം ഇന്നലെ അവന്തിപോറയിലെ ചാർസോയിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. കശ്മീരിൽ വ്യാപകമായ ആക്രമണത്തിന് പദ്ധതിയിട്ടയാളെയാണ് പോലീസ് കണ്ടെത്തിയത്. സിആർപിഎഫ് ജവാന്മാരാണ് ഭീകരനെ ഏറ്റുമുട്ടലിനൊടുവിൽ വധിച്ചത്.
എന്നാൽ ഇക്കഴിഞ്ഞ ദിവസമാണ് നാല് ഭീകരരെ സൈന്യം കശ്മീരിൽ നിന്നും അറസ്റ്റ് ചെയ്തത്. ജെയ്ഷെ മുഹമ്മദ് ഭീകരരായ ഉമർ ഫറൂഖ് ദർ, സൊരാജ് മൻസൂർ മാലിക്, ഇർഷാദ് അഹമ്മദ് ലോൺ, അഫ്‌നാൻ ജവീദ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്. വിശദമായി ചോദ്യം ചെയ്തതിൽ നിന്നും നാല് പേരും ജെയ്ഷെ മുഹമ്മദിൽ ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന് വ്യക്തമായിരുന്നു. രാജ്യത്തിന് പുറത്തു നിന്നും എത്തുന്ന ഭീകരർക്ക് ആയുധങ്ങൾ നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ഇവർ ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.