ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ മാസ്സ് ലീഡര്‍…
റെയ്ത്ത നായക എന്നും അപ്പാജി എന്നും കന്നടിഗര്‍ സ്നേഹം കൊണ്ട് വിളിക്കുന്ന ബി.എസ് യെദ്യൂരപ്പ….
ഒറ്റയ്ക്ക് നിന്നാല്‍ പോലും 50 ലക്ഷം വോട്ടുകളെങ്കിലും തന്‍റെ പേരില്‍ സമാഹരിക്കാന്‍ കഴിയുമെന്ന് തെളിയിച്ച നേതാവ്…
United States of South India എന്ന വിഷ ആശയം മനസ്സിലിട്ട് അതിന് വിത്ത് പാകി വളര്‍ത്തിക്കൊണ്ടു വന്ന ലെഫ്റ്റ്-ജിഹാദി ഇക്കോ സിസ്റ്റത്തിന് മുഖമടച്ച് കിട്ടിയ പണിയാണ് കര്‍ണ്ണാടക. യെദ്യൂരപ്പ എന്ന മനുഷ്യന്‍ നെഞ്ച് വിരിച്ച് നിന്നാല്‍ ഇന്നും ഒപ്പം നില്‍ക്കാനാകുന്ന ഒരു മാസ്സ് ലീഡര്‍ കര്‍ണ്ണാടകയിലില്ല. ശരിക്കും ഒറ്റയ്ക്കൊറ്റയ്ക്കെടുത്താല്‍ യെദ്യൂരപ്പയെക്കാളും ജനപിന്തുണയുള്ള ഒരു നേതാവും ദക്ഷിണേന്ത്യയില്‍ ഒരു പാര്‍ട്ടിക്കുമില്ല.
ബിജെപി ഒരു ഉത്തരേന്ത്യന്‍ പാര്‍ട്ടി മാത്രമാണെന്ന് ചാപ്പ കുത്താന്‍ എതിരാളികള്‍ കിണഞ്ഞ് പരിശ്രമിക്കുന്ന 2000 ത്തിന്‍റെ തുടക്ക കാലഘട്ടത്തിലാണ് യദ്യൂരപ്പ ബിജെപി യെ അധികാര കേന്ദ്രങ്ങളിലെത്തിക്കുന്നത്. രാഷ്ട്രീയ അടിത്തറയുണ്ടായിരുന്ന ഉത്തരേന്ത്യന്‍ ഭൂമികയ്ക്ക് പുറത്തേക്ക് ശരിക്കും ബിജെപി വളര്‍ന്ന് തുടങ്ങിയത് 2014 നു ശേഷമാണ്. പക്ഷേ ദക്ഷിണേന്ത്യയിലേക്ക് ബിജെപി കടന്നു വന്നത് കേന്ദ്ര ഭരണത്തിന്‍റെയോ മറ്റെന്തെങ്കിലും തരംഗങ്ങളുടെയോ ബലത്തിലോ തണലിലോ അല്ല… സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന മികവിനെ രാഷ്ട്രീയമുന്നേറ്റമായി പരിണമിപ്പിക്കാന്‍ കഴിയുന്ന ഒരു നായകന്‍റെ വരവോടെയാണ്.
അടിയന്തിരാവസ്ഥയിലെ ജയില്‍ ജീവിതം കൂടുതല്‍ വാശിയുള്ള പോരാളിയാക്കി മാറ്റുകയായിരുന്നു യദ്യൂരപ്പയെ. തന്‍റെ കന്നി രാഷ്ട്രീയവിജയം നേടി കര്‍ണ്ണാടക അസംബ്ലിയിലെത്തിയാണ് യദ്യൂരപ്പ അടിയന്തിരാവസ്ഥയില്‍ തന്നെ ജയിലിലടച്ച ഇന്ദിരാ ഗാന്ധിക്ക് മറുപടി നല്‍കിയത്. അന്നു മുതല്‍ ഇന്നുവരേയും നെഹ്രു കുടുംബത്തിന്‍റെ ശത്രുവാണ് യദ്യൂരപ്പ.
കര്‍ണ്ണാടകയില്‍ ആദ്യമായി ബിജെപി യെ ഒറ്റയ്ക്ക് അധികാരത്തിലെത്തിച്ച 2008 കഴിഞ്ഞതോടെ സോണിയയുടെ പക യദ്യൂരപ്പയ്ക്ക് നേരെ ആളിക്കത്തി. നിരന്തരം കള്ളക്കേസ്സുകളും കള്ള വാര്‍ത്തകളും നിറച്ച് അദ്ധേഹത്തെ വേട്ടയാടി.
തിരിച്ച് വരവ് അതിലും ഗംഭീരമായിരുന്നു. 2014 ല്‍ അദ്ധേഹത്തെ ഏറ്റവും വിശ്വാസത്തിലെടുത്തത് നരേന്ദ്ര മോദി ജി തന്നെയായിരുന്നു. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള മോദി ജി യുടെ ഒന്നാം വരവിന് തുലനം ചാര്‍ത്താന്‍ 18 എം.പി മാരെയാണ് അന്ന് കര്‍ണ്ണാടകം നല്‍കിയത്.
2018ല്‍ ഉറപ്പിച്ച വിജയം കപ്പിനും ചുണ്ടിനുമിടയില്‍ ചതി മൂലം നഷ്ടപ്പെടുംബോഴും വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത പോരാളിയായിരുന്നു. എണ്‍പതിനോടടുത്ത യദ്യൂരപ്പ ഒരു തവണ കൂടി മുഖ്യമന്ത്രി ആകുന്നത് തടഞ്ഞാല്‍ ബിജെപി യുടെ കര്‍ണ്ണാടകത്തിലേക്കുള്ള വരവിനെ എന്നെന്നും തടയാമെന്നും അവര്‍ കരുതിയിട്ടുണ്ടാകും. പക്ഷേ തിരിച്ച് വരവുകളുടെ രാജാവാണ് അപ്പാജി എന്ന് അവര്‍ അറിഞ്ഞിരുന്നില്ല.
ദക്ഷിണേന്ത്യയിലേക്കുള്ള ദേശീയശക്തികളുടെ രാഷ്ട്രീയ ചുവടുറപ്പ് എന്ന ഭാരതാംബയോടുള്ള തന്‍റെ കര്‍ത്തവ്യം നിര്‍വഹിച്ച് തലയുയര്‍ത്തിയാണ് അപ്പാജി പടിയിറങ്ങുന്നത്. ചരിത്രത്തില്‍ തന്‍റെ പേര് എഴുതിച്ചേര്‍ത്താണ് പടിയിറങ്ങുന്നത്. ഒരു സാധാരണ പ്രവര്‍ത്തകനായി നമുക്കിടയിലേക്ക് വരികയാണ്. അധികാരം എന്നത് നേടാന്‍ മാത്രമല്ല കൈമാറാന്‍ കൂടിയുള്ളതാണെന്ന മഹത്തായ സന്ദേശം ഓര്‍മ്മിപ്പിച്ച് കൊണ്ട്.
ശ്രീപത്മനാഭനും രാജരാജേശ്വരനും എന്നും കടാക്ഷിച്ചിരുന്ന ഭരണാധികാരിയാണ് അദ്ധേഹം. മുന്നോട്ടും അദ്ധേഹത്തിന് അവരുടെ അനുഗ്രഹങ്ങളുണ്ടാകട്ടെ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona