മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ അറസ്റ്റിലായ കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖലിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തൽ. സിദ്ധിഖലിയുടെ നിരന്തര പീഡനത്തിന് ഇരയായെന്നാണ് കരാട്ടെ ക്ലാസിലെ മുൻ വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നത്. പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞ് അദ്ധ്യാപകൻ ദേഹത്ത് സ്പർശിക്കാറുണ്ടെന്ന് പെൺകുട്ടി പറയുന്നു.
8 വയസ് മുതലുള്ള കുട്ടികളെയാണ് പരീശിലനത്തിനിടെ സ്ഥാപനത്തിൽ വച്ച് ഉപദ്രവിക്കുന്നത്. പീഡനം അസഹനീയമായപ്പോൾ പരിശീലനം മതിയാക്കുകയും അദ്ധ്യാപകനെതിരെ പരാതി നൽകുകയും ചെയ്തുവെന്നും പെൺകുട്ടി പറയുന്നു. എന്നാൽ സിദ്ധിഖലിയുടെ ഭീഷണിപ്പെടുത്തലിനെ തുടർന്ന് പരാതി പിന്നീട് പിൻവലിച്ചു. എടവണ്ണപ്പാറയിൽ മരിച്ച കുട്ടിയെയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിയ്ക്കറിയാമെന്നും സിദ്ധീഖ് അലി കൊല്ലാനും മടിക്കില്ലെന്നും പെൺകുട്ടി പറഞ്ഞു.
17 വയസുകാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തില്‍ കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖലി റിമാൻഡിലാണ്. മഞ്ചേരി പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പെൺകുട്ടിയെ അദ്ധ്യാപകൻ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് വാഴക്കാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖലി നേരത്തെയും മറ്റൊരു പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിൽ നിന്നാണ് കണ്ടെത്തിയത്.