തൃശൂര്‍ : പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്ത വീട്ടമ്മ ആശയുടെ മൃതദേഹം മക്കളെ കാണിക്കാമെന്ന് അവസാനം ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചു. ആശയുടെ മരണാന്തര ചടങ്ങുകൾക്കായി കുട്ടികളെ വീട്ടിലെത്തിച്ചു. പത്തും നാലും വയസുള്ള കുട്ടികളെ മൃതദേഹം കാണാന്‍ കൊണ്ടുവരില്ലെന്ന കടുംപിടുത്തമാണ് പോലീസ് ഇടപെടലിനെ തുടർന്ന് അയഞ്ഞത്. ആശയുടെ കുടുംബം പൊലീസിനു പരാതി നൽകിയതിനു പിന്നാലെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി കുടുംബവുമായി ചർച്ചയിലാണ് തീരുമാനമുണ്ടായത്.
ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആശ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. മൃതദേഹം കാണിച്ചശേഷം കുട്ടികളെ ഭര്‍തൃവീട്ടുകാര്‍ തിരികെ കൊണ്ടുപോകുമെന്നാണ് ധാരണ.
പാവറട്ടി കവര വേലുക്കുട്ടിയുടെയും വത്സലയുടെയും മകളായ ആശയെ, ഈ മാസം 12നാണ് ഭർതൃഗൃഹത്തിൽ വച്ച് വിഷക്കായ കഴിച്ച് അവശയായ നിലയിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ യുവതി മരിച്ചു. സഞ്ജയ്, ശ്രീറാം എന്നിവരാണ് മക്കൾ.