പാലക്കാട് : പിടി 7 കൂട്ടിലായെങ്കിലും ആന ശല്യത്തിന് ധോണിയിൽ യാതൊരു കുറവും വന്നിട്ടില്ല.ഒന്ന് ഒഴിയുമ്പോൾ മറ്റൊന്നെന്ന രീതിയിൽ ആനയുടെ പരാക്രമങ്ങൾ വർദ്ദിച്ച് വരികയാണ്.മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്. മായാപുരത്ത് ക്വാറിയുടെ മതിൽ തകർക്കുകയും വേലായുധൻ എന്നയാളുടെ പറമ്പിലെ മരങ്ങൾ നശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്. കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അതിനിടെ അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രി അഗളി സ്വദേശി പോത്താനാമൂഴിയിൽ പോൾ മാത്യുവിന്റെ 450 വാഴകളും തെങ്ങുകളും, കപ്പയും കാട്ടാനകൾ നശിപ്പിച്ചു.അതേ സമയം, ഇടുക്കി, വയനാട് ജില്ലകളിലും കാട്ടാന ശല്യം രൂക്ഷമാണ്. ഇടുക്കി ജില്ലയിലെ കാട്ടാനശല്യം പരിഹരിക്കാനുള്ള നടപടികൾ എടുക്കുന്നതിന്‍റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം ശനിയാഴ്ച ഇടുക്കിയിലെത്തും.