ജറുസലേം: ഹമാസിനെ പൂർണമായും ഇല്ലാതാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ. നിലവിൽ ഹമാസിനെതിരായ നീക്കങ്ങൾ മയപ്പെടുത്താൻ ഇസ്രായേൽ ആഗ്രഹിക്കുന്നില്ല. ഹമാസിനെ വേരോടെ പിഴുതെറിയുകയാണ് ലക്ഷ്യമെന്നും ലഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി വ്യക്തമാക്കി.
ഗാസയിൽ നിലവിൽ തുടരുന്ന പോരാട്ടം മയപ്പെടുത്താൻ നിലവിൽ ആലോചനയില്ല. ഹമാസിനെ വേരോടെ പിഴുത് മാറ്റുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. അത് പൂർത്തിയാക്കുന്നതുവരെ പോരാട്ടം തുടരും. എല്ലാവിടങ്ങളിൽ നിന്നും എല്ലാ മാർഗ്ഗങ്ങൾ ഉപയോഗിച്ചും ഹമാസിനെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഹമാസിനെതിരെ ഇസ്രായേൽ സേന പോരാട്ടം കടുപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇനിയും ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി ഇസ്രായേൽ രംഗത്ത് എത്തുന്നത്.
അതേസമയം, തുടർച്ചയായ 17ാം ദിവസമാണ് സംഘർഷം ശക്തമായി തുടരുന്നത്. ഇതുവരെ 6, 400 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ഇതിൽ ഗാസയിൽ ഹമാസ് ഭീകരർ ഉൾപ്പെടെ 5,000 പേരാണ് മരിച്ചിരിക്കുന്നത്. പലസ്തീൻ ആരോഗ്യവകുപ്പാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. 200 ലധികം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്. ഇവരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.