അഹമ്മദാബാദ് : ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് സീരിസ് സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ അവസാനത്തെയും നാലാമത്തെയും ടെസ്റ്റ് ഇന്ന് സമനിലയിലായതോടെ ഇന്ത്യ പരമ്പര നേടി. 2-1 നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യ രണ്ട് ടെസ്റ്റുകളിലും ആധികാരികവിജയം നേടിയ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മൂന്നാം ടെസ്റ്റ് ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റിന് 175 റണ്‍സ് എന്ന സ്‌കോറിലെത്തിയപ്പോള്‍ ഇരുടീമുകളും മത്സരം സമനിലയില്‍ അവസാനിപ്പിക്കാൻ സന്നദ്ധതയറിയിച്ചു. അതെ സമയം ന്യൂസീലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തയതോടെ ഇന്ത്യ നേരത്തേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. ഫൈനലിലും ഓസ്ട്രേലിയ തന്നെയാകും ഇന്ത്യയുടെ എതിരാളികൾ സ്‌കോര്‍: ഓസ്‌ട്രേലിയ: 480, രണ്ടിന് 175. ഇന്ത്യ: 571
ഇന്ന് ബാറ്റിങ് ആരംഭിച്ച ഓസീസിന് നൈറ്റ് വാച്ച്മാന്‍ മാത്യു കുനെമാന്റെ (6) വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി കൂടാരം കയറ്റി.എന്നാല്‍ രണ്ടാം വിക്കറ്റില്‍ നിലയുറപ്പിച്ച് ക്ഷമയോടെ കളിച്ച ട്രാവിസ് ഹെഡ് – മാര്‍നസ് ലബുഷെയ്ന്‍ സഖ്യം 139 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 163 പന്തില്‍ നിന്ന് 90 റണ്‍സെടുത്ത ഹെഡിനെ പുറത്താക്കി അക്ഷര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്രീസിലെത്തിയ വന്ന നായകന്‍ സ്റ്റീവ് സ്മിത്ത് സമനില ലക്ഷ്യമിട്ട് 59 പന്തുകളില്‍ നിന്ന് 10 റണ്‍സുമായി പ്രതിരോധിച്ചതോടെ മത്സരം സമനിലയിലായി.