ബിജെപിയ്ക്ക് ദക്ഷിണേന്ത്യയിലേക്കുള്ള കവാടം കൊട്ടിയടയ്ക്കുമെന്ന് വെല്ലുവിളിച്ചിരിക്കുന്ന ഡികെയെ ഞെട്ടിച്ച് അമിത് ഷായുടെ ഉഗ്രന്‍ നീക്കം. കാരണം അമിത് ഷായും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവുമായുള്ള കൂടിക്കാഴ്ച അത്ര ചെറുതായി കാണാൻ പറ്റില്ല. ബദ്ധവൈരികള്‍ തമ്മില്‍ കൈ കൊടുക്കണമെങ്കില്‍ ഷായുടെ നീക്കം അത്ര ചെറുതായിരിക്കില്ല. അതും തെലങ്കാനയില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നായ്ഡു-ഷാ കൂടിക്കാഴ്ച ദേശീയ രാഷ്ട്രീയത്തില്‍ ഇപ്പോൾ ചർച്ചയാകുകയാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് താമര തണ്ടൊടിക്കുക എന്നതാണ് ഡികെയുടെ ലക്ഷ്യം. എന്നാല്‍ കര്‍ണാടകയില്‍ 64 സീറ്റുമായ് ഇപ്പോഴും ബിജെപിയുണ്ട് എന്നത് ഇടയ്ക്കിടയ്ക്ക് ഡി.കെ ശിവകുമാർ മറന്നുപോകുകയാണ്. ഇപ്പോൾ നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ടിട്ടിലൂടെ തെലങ്കാനയിലേക്കും കയറിക്കൂടാന്‍ പഴുതുണ്ടാക്കിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിനോട് വിഭജനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ അനീതി കാണിക്കുന്നു എന്നാരോപിച്ചാണ് ടിഡിപി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി സഖ്യം ഉപേക്ഷിച്ചത്. എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വരെ കൊണ്ടുവരുന്നതില്‍ ടിഡിപിയായിരുന്നു മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീകരന്‍ എന്ന് വിശേഷിപ്പിച്ച നായിഡു, മോദിയുടെ വിവാഹം സംബന്ധിച്ച് വരെ വലിയ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ ടിഡിപിക്കായി ഇനി ഒരിക്കലും എന്‍ഡിഎയുടെ വാതില്‍ തുറക്കില്ല എന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്. പിന്നാലെ 2019 ലെ തിരഞ്ഞെടുപ്പില്‍ ടിഡിപി തകര്‍ന്നടിഞ്ഞു. അതോടെ വീണ്ടും എന്‍ഡിഎ ക്യാംപിലേക്ക് തിരികെ പോകാന്‍ ചന്ദ്രബാബു നായിഡു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അപ്പോഴെല്ലാം മുന്‍നിലപാടില്‍ മാറ്റമില്ല എന്നായിരുന്നു ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നത്.
അതേസമയം, തെലങ്കാനയില്‍ ബിജെപിക്ക് എല്ലാം അത്ര അനുകൂലമല്ല. കടുത്ത മോദി വിരുദ്ധനാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ടിആര്‍എസിനെ ഒതുക്കുക അത്ര എളുപ്പവുമല്ല. എന്നാൽ ബിജെപിയുടെ മിഷന്‍ സൗത്ത് പ്ലാനിന്റെ ആദ്യപടിയാണ് തെലങ്കാന. അതിനാല്‍ തന്നെ ഇവിടെ ജയത്തില്‍ കുറഞ്ഞതൊന്നും ബി ജെ പി പ്രതീക്ഷിക്കുന്നുമില്ല. അതേസമയം ധാരാളം സീമാന്ധ്രക്കാര്‍ ഇപ്പോഴും ടിഡിപിയെ പിന്തുണയ്ക്കുന്നുണ്ട്. അത് വോട്ടാക്കുകയാണ് ഇനി ബി.ജെ.പിയുടെ ലക്ഷ്യം.ഹൈദരാബാദ്, രംഗ റെഡ്ഡി ജില്ലകളിലെ നഗരപ്രദേശങ്ങളിലും അതിര്‍ത്തി ജില്ലകളായ ഖമ്മം, വാറംഗല്‍, മഹ്ബൂബ് നഗര്‍ എന്നിവിടങ്ങളിലും ടിഡിപിക്ക് വലിയ പിന്തുണയുണ്ട്. 2014ല്‍ തെലങ്കാനയില്‍ 15 നിയമസഭാ മണ്ഡലങ്ങളില്‍ ടിഡിപിക്ക് വിജയിക്കാന്‍ കഴിഞ്ഞു. ഇതില്‍ 10 മണ്ഡലങ്ങളും ഹൈദരാബാദ്, രംഗറെഡ്ഡി ജില്ലകളിലെ നഗരപ്രദേശങ്ങളില്‍ നിന്നുള്ളവയാണ്.
എന്നാല്‍ ഇപ്പോള്‍ ബിജെപി, ടിഡിപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാകുന്നതിന് പിന്നില്‍ മറ്റൊരു കാരണവുമുണ്ട്. 2018 ല്‍ ടിആര്‍എസ് ഒരു പ്രാദേശിക പാര്‍ട്ടിയായിരുന്നു. അതിനാല്‍, തന്നെ ടിഡിപിക്കെതിരെ പ്രാദേശിക വികാരം മുതലാക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ടിആര്‍ആസ് ഇന്ന് ബിആര്‍എസ് എന്ന ദേശീയ പാര്‍ട്ടിയായി സ്വയം അവരോധിച്ച് കഴിഞ്ഞു. ആന്ധ്രപ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മത്സരിക്കുന്ന പാര്‍ട്ടിയായി ബിആര്‍എസ് മാറി. അതിനാല്‍ ഇത്തവണ 2018 ലെ തന്ത്രം കെസിആറിന് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ബിജെപി ഒരു പാന്‍തെലങ്കാന പാര്‍ട്ടിയല്ലാത്തതിനാല്‍ തന്നെ ടിഡിപിയുമായി സഖ്യത്തിന് ശ്രമിക്കും എന്നാണ് കോണ്‍ഗ്രസിന്റെയും നിരീക്ഷണം. ടിഡിപിക്ക് വോട്ട് വിഹിതമില്ലെങ്കിലും തെലങ്കാനയിലെ മിക്ക ജില്ലകളിലും ഇപ്പോഴും കേഡര്‍മാരുണ്ട് എന്നും കോണ്‍ഗ്രസ് നേതാവ് വംശി ചന്ദ് റെഡ്ഡി പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരായ വോട്ടുകള്‍ വിഭജിക്കാന്‍ അമിത് ഷാ നായിഡുവുമായി കൂട്ടുനില്‍ക്കുകയാണ്. ഷാ-നായ്ഡു കൂട്ടുകെട്ട് ഉണ്ടാകുമോ എന്താണ് പുതിയ നീക്കങ്ങള്‍ എല്ലാം കാത്തിരുന്ന് കാണണം.