എറണാകുളം: മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന് പരാതി. പൂർവ വിദ്യാർത്ഥിയാണ് വ്യാജ രേഖ ഉണ്ടാക്കി മറ്റൊരു കോളേജിൽ ജോലിക്ക് ശ്രമിച്ചത്. മഹാരാജാസ് കോളേജ് പോലീസില്‍ പരാതി നൽകി. കോളേജിന്‍റെ സീലും വൈസ് പ്രിൻസിപ്പാലിന്‍റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അദ്ധ്യാപകനായിരുന്നുവെന്നാണ് രേഖ ചമച്ചത്.
അട്ടപ്പാടി ഗവര്‍മെന്‍റ് കോളേജിൽ അഭിമുഖത്തിന് ഹാജറായപ്പോൾ അവിടെ സംശയം തോന്നി അധികൃതർ മഹാരാജാസ് കോളേജിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്ത് വന്നത്. മഹാരാജാസില്‍ പഠിക്കുമ്പോഴും പിന്നീട് കാലടി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴും എസ്എഫ്ഐയുടെ നേതാക്കളുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും വ്യാജ പ്രവൃത്തിപരിചയ രേഖ ഉണ്ടാക്കുന്നതിന് ഇത് സഹായകമായിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.