Saturday, May 4, 2024
spot_img

അരിക്കൊമ്പൻ്റെ ആരോഗ്യനില തൃപ്തികരം! നിലവിലുള്ളത് മണിമുത്താര്‍ ഡാം പരിസരത്ത്, നിരീക്ഷണം തുടർന്ന് തമിഴ്‌നാട് വനം വകുപ്പ്

തിരുനെൽവേലി: കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് തമിഴ്‌നാട് വനം വകുപ്പ്. അരിക്കൊമ്പൻ നിലവിലുള്ളത് മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ്. തുമ്പിക്കൈക്ക് പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും തീറ്റയെടുക്കുകയും ചെയ്യുന്നുണ്ട്.കഴിഞ്ഞ ദിവസം അരിക്കൊമ്പൻ വനത്തിലൂടെ അധിക ദൂരം സഞ്ചരിച്ചിട്ടില്ല. മയക്കുവെടിയേറ്റതിന്റെ ആലസ്യവും ഒരു ദിവസത്തിലേറെ അനിമൽ ആംബുലൻസിൽ നിന്നതിന്റെയും ക്ഷീണം കൊണ്ടാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കൊമ്പനെ നിരീക്ഷിക്കാൻ വനം വകുപ്പിന്റെ ഒരു സംഘം കഴുതുരുട്ടി മേഖലയിൽ തുടരുകയാണ്.

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്നലെയാണ് ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളർ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരും.

തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് ആനയെ പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്നാടിലെ ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടി വെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 29 നാണ് ചിന്നക്കനാലിൽ നിന്നും അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിലേക്ക് മാറ്റിയത്.

Related Articles

Latest Articles