ദില്ലി: ആൾക്കൂട്ടം നോക്കിനിൽക്കേ പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന സംഭവത്തിൽ ദില്ലി സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.കുത്തേറ്റ 57കാരനായ കോൺസ്റ്റബിൾ ശംഭു ദയാൽ നാലു ദിവസത്തിന് ശേഷം ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.പോലീസുകാരന്12 തവണയാണ് കുത്തേറ്റത്.അക്രമിയെ തടയാനോ പ്രതികരിക്കാനോ സാധിക്കാതെ ആൾക്കൂട്ടം നോക്കി നിൽക്കെയാണ് സംഭവം നടന്നത്.
ജനുവരി 4നാണ് കൊലപാതകം നടന്നത്. പടിഞ്ഞാറൻ ദില്ലിയിലെ മായാപുരിയിലെ ചേരിയിൽ നിന്ന് പിടികൂടിയ മോഷ്ടാവ് എന്ന് ആരോപിക്കപ്പെട്ട അനിഷ് രാജ് ,തന്റെ ഭർത്താവിന്റെ ഫോൺ മോഷ്ടിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഒരു സ്ത്രീ പോലീസിൽ പരാതി നൽകിയിരുന്നു. കോൺസ്റ്റബിൾ ശംഭു ദയാൽ സ്ഥലത്തെത്തിയപ്പോൾ യുവതി അനീഷ് രാജിനെ ചൂണ്ടിക്കാണിച്ചു. ഇയാളിൽ നിന്ന് മോഷ്ടിച്ചെന്ന് പരാതി നൽകിയ ഫോൺ കണ്ടെടുത്തു.
ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് പോലീസ് ഓഫീസറെ കുത്തിയത്. ശംഭു ദയാലിന്റെ കഴുത്തിലും വയറിലും നെഞ്ചിലും ഇയാൾ കുത്തുകയായിരുന്നു.

