കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ നേതൃത്വത്തിലാണ് മർദ്ദനം നടന്നതെന്ന് മനസ്സിലാക്കുന്ന വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമായിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിൽ പോലീസ് പ്രതികളോടൊപ്പമാണെന്നും പ്രതിയായ അരുൺ മുൻകൂർജാമ്യത്തിന് ശ്രമിക്കുന്നതിനാലാണ് പോലീസ് കേസെടുക്കാൻ വൈകുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. മുൻകൂർജാമ്യം ലഭിക്കുംവരെ അറസ്റ്റ് വൈകിപ്പിക്കാനാണ് പോലീസ് നീക്കമെന്ന് മെഡിക്കൽകോളേജിലെ ജീവനക്കാർ ആരോപിച്ചു.
നിലവിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ ആശുപത്രി സുരക്ഷാ ജീവനക്കാരൻ ചികിത്സയിലാണ്. ഇയാൾക്കെതിരെ പ്രതികൾ നൽകിയിരുന്നു. എന്നാൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമല്ലെന്ന് സുരക്ഷാ ക്യാമറകളിൽ നിന്ന് വ്യക്തമാണെന്നും ജീവനക്കാർ പറഞ്ഞു. യുവതിയെ കൈയേറ്റം ചെയ്‌തെന്നാണ് ദിനേശനെതിരായ പരാതിയിൽ പറയുന്നത്.