Sunday, May 5, 2024
spot_img

അദ്ധ്യാപികയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെടുത്ത സംഭവം;ഒളിവിലായിരുന്ന ഭർത്താവ് വിജേഷ് പിടിയിൽ

തൊടുപുഴ : ഇടുക്കി കാഞ്ചിയാറിൽ അദ്ധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് വിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളിക്കു സമീപം തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോൺ ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉപേക്ഷിച്ച നിലയിൽ വനമേഖലയിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ടവർ ലൊക്കേഷൻ ഉപയോഗപ്പെടുത്തി പോലീസ് പിന്തുടർന്ന് വരാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ഇയാൾ മൊബൈൽ ഫോൺ ഉപേക്ഷിച്ചത് എന്നാണ് കരുതപ്പെടുന്നത്. ഒളിവിൽപ്പോകുന്നതിന് മുൻപ് ഏക മകളെ ഇയാൾ ബന്ധുവീട്ടിൽ ഏൽപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനിടയിൽ, പുതപ്പിൽ പൊതിഞ്ഞ നിലയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതത്തെ തുടർന്ന് രക്തം വാർന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വിജേഷിനെ ഈ മാസം 21 മുതൽ കാണാനില്ലായിരുന്നു.

കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ അനുമോൾ പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്കു മടങ്ങിയത്. എന്നാൽ പിറ്റേന്ന് നടന്ന വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിലെത്തിയില്ല. പിന്നാലെ മകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളെ വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാൻ വിജേഷ് ശ്രദ്ധിച്ചു. ശേഷം കട്ടപ്പന പൊലീസിൽ അനുമോളെ കാണാനില്ലെന്നു പരാതി നൽകി.

പിന്നീട് ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. കാണാതായതിന് ശേഷം അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ അനുമോളുടെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചുകൊണ്ടിരുന്ന വീട്ടുകാർ തിങ്കളാഴ്ച ഫോൺ ബെല്ലടിക്കുന്നുവെന്ന് കണ്ടെത്തി. എന്നാൽ റിങ് ചെയ്ത ഫോൺ ആരോ പെട്ടെന്ന് കട്ടാക്കുകയും ചെയ്തു.

ചൊവ്വാഴ്ച അനുമോളുടെ മാതാപിതാക്കളും സഹോദരൻ അലക്‌സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.

Related Articles

Latest Articles