പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ന്യൂസീലൻഡിലേക്ക് കൊണ്ട് പോകുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഇംഗ്ലണ്ട് പേസ് സെൻസേഷൻ ജോഫ്ര ആർച്ചർ, മുൻ ന്യൂസിലാൻഡ് താരം ഷെയിൻ ബോണ്ട് തുടങ്ങിയ താരങ്ങളുടെ ശസ്ത്രക്രിയ നടത്തിയ സർജൻ റോവൻ ഷൗട്ടനാവും ബുംറയുടെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുക. ബുമ്രയുടെ പരിക്കിന്റെ ഗൗരവം കണക്കിലെടുത്താണ് ബിസിസിഐയുടെ പുതിയ നീക്കം.
ഐപിഎല്ലിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും താരം കളിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. പിന്നാലെ ഈ വർഷം ഇന്ത്യയിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പിലും താരം കളിക്കാനുള്ള സാദ്ധ്യത മങ്ങിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബുംറയെ വിദഗ്ധ സർജനരികിലേക്കയക്കാൻ ബിസിസിഐ തീരുമാനിച്ചത്. ഓക്ക്‌ലൻഡിൽ വച്ചായിരിക്കും ശസ്ത്രക്രിയ നടക്കുക.
2022 സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരായ ടി-20 മത്സരത്തിലാണ് ബുംറ അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. പിന്നാലെ നടന്ന ടി-20 ലോകകപ്പ് അടക്കം താരത്തിന് നഷ്ടമായിരുന്നു.