ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും ലഷ്‌കറെ ത്വയ്ബയുടെ ഇൻ്റലിജൻസ് മേധാവിയുമായ അസം ചീമ മരണപ്പെട്ടതായി റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് പാകിസ്ഥാനിലെ ഫൈസലാബാദിൽ വച്ചായിരുന്നു ലഷ്‌കർ ഭീകരന്റെ അന്ത്യം.
26/11 മുംബൈ ഭീകരാക്രമണം, 2006 ജൂലൈയിലെ മുംബൈ ട്രെയിൻ സ്‌ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത പ്രധാന സൂത്രധാരനാണ് അസം ചീമയാണ്. പഞ്ചാബി സംസാരിക്കുന്ന, മാപ്പ് റീഡിംഗിൽ വൈദഗ്ധ്യമുള്ള, എൽഇടി നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചീമ, തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിലും ഇന്ത്യയിലുടനീളമുള്ള ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ആറു അംഗരക്ഷകരുമായി ഒരു ലാൻഡ് ക്രൂയിസറിലാണ് ചീമ എപ്പോഴും സഞ്ചരിക്കുക. ഒരിക്കൽ ബഹവൽപൂർ ക്യാമ്പിൽ ആയുധപരിശീലനം നടത്തുന്ന ജിഹാദികളെ ബ്രെയിൻ വാഷ് ചെയ്യാൻ ഐഎസ്ഐ മുൻ മേധാവി ജനറൽ ഹമീദ് ഗുൽ, ബ്രിഗേഡിയർ റിയാസ്, കേണൽ റഫീഖ് എന്നിവരെ കൊണ്ടുവന്നത് ചീമയാണ്.