തിരുവനന്തപുരം: റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ്, പൊഴിയൂർ സ്വദേശി ഡേവിഡ് എന്നിവരെ മോസേകോയിലെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റി. പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇരുവർക്കും കേന്ദ്രസർക്കാർ യാത്രാരേഖകൾ നൽകി. വിനീതിനെയും ടിനുവിനെയും തിരിച്ചെത്തിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
പ്രിൻസിനെയും ഡേവിഡിനെയും ഇന്ത്യൻ എംബസിയിൽ എത്തിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ കാര്യത്തിൽ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെയുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുമ്പ സ്വദേശി ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലെത്തിയത്. സുരക്ഷാജോലിയും മികച്ച ശമ്പളവും വാഗ്ദാനം നൽകിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. എന്നാൽ റഷ്യയിലെത്തിയ ഇവരിൽ നിന്ന് ചില പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയായിരുന്നു. പരിശീലനം നൽകിയ ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും അയയ്‌ക്കുകയായിരുന്നു.