തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ സർക്കാർ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചർച്ച നാളെ നടക്കും. സെക്രട്ടറിയേറ്റ് അനക്സിൽ വച്ചാണ് ചർച്ച നടക്കുക. ചർച്ചയിൽ ഗതാഗതമന്ത്രി ആന്റണി രാജു പങ്കെടുക്കും. അതേസമയം, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം കൊണ്ടു വരാനുള്ള നീക്കം ചർച്ചയിൽ എതിര്‍ക്കുമെന്നാണ് യൂണിയനുകളുടെ നിലപാട്.
ജൂലൈ മാസത്തെ ശമ്പള വിതരണം 90% തൊഴിലാളികളിലും എത്തിയിട്ടില്ല. മാത്രമല്ല ഓണം ബോണസടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം, ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാൻ ആവാത്ത മാനേജ്മെൻ്റിനേയും സർക്കാരിനെയും രൂക്ഷമായ ഭാഷയിൽ കഴിഞ്ഞ ദിവസം കോടതി വിമർശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയും തൊഴിൽ മന്ത്രിയും കെഎസ്ആർടിസി എംഡിയെയും അംഗീകൃത തൊഴിലാളി യൂണിയൻ നേതാക്കളെയും ചർച്ചക്ക് വിളിച്ചത്. ശമ്പള വിതരണം, ഡ്യൂട്ടി പരിഷ്കരണം തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. 8 മണിക്കൂര്‍ എന്നതിനു പകരം 12 മണിക്കൂര്‍ ആക്കാനുള്ള നീക്കം അംഗീകരിക്കാന്‍ യൂണിയനുകള്‍ തയ്യാറാകുന്നില്ല.