തിരുവനന്തപുരം : ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷം. നാട്ടിലെ സാധാരണക്കാർക്ക് ലഭിക്കാത്ത ഓണക്കിറ്റ് തങ്ങൾക്കും വേണ്ടെന്നാണ് പ്രതിപക്ഷം കൂട്ടായെടുത്ത തീരുമാനം. ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സപ്ലൈകോയെ അറിയിക്കും.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 90 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകിയിരുന്നു. എന്നാൽ ഈ വർഷം മഞ്ഞകാർഡ് ഉടമകൾക്ക് മാത്രമാണ് സർക്കാർ കിറ്റ് നൽകാൻ തീരുമാനിച്ചത്. അതിൽ തന്നെ വിതരണം പൂർത്തിയാക്കാൻ സാധിച്ചിട്ടുമില്ല. ഇന്ന് കൊണ്ട് വിതരണം പൂർത്തിയാക്കി മുഖം രക്ഷിക്കാനുള്ള ഓട്ടത്തിലാണ് സർക്കാർ. സംസ്ഥാനത്തെ റേഷൻ കടകൾ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കും. കിറ്റുകൾ മുഴുവൻ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ആളുകൾക്കും ഓണക്കിറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ തങ്ങൾക്കും കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്. ഇതിനൊപ്പം ബോക്സിൽ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്.
ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാർഡ് ഉടമകൾക്ക് കൂടി കിറ്റ് നൽകാനുണ്ട്. അതെ സമയം ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ വ്യക്തമാക്കി.