അഹമ്മദാബാദ് ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസെന്ന സാമാന്യം കുറഞ്ഞ വിജയ ലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയയ്ക്ക് മുൻ നിര മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണർ മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്.15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര വിക്കറ്റിനു മുന്നിൽ കുരുക്കി. നിലവിൽ 13. 2 ഓവറിൽ 72 ന് മൂന്ന് എന്ന നിലയിലാണ് ഓസ്‌ട്രേലിയ
നേരത്തെ വിരാട് കോഹ്ലിയും വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലും അർധ സെഞ്ചുറി കണ്ടെത്തിയെങ്കിലും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകർക്ക് മുന്നിൽ. ബൗണ്ടറി മഴ വർഷിക്കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിര ഇന്ന് നിറം മങ്ങിയ പ്രകടനം കാഴ്ച വച്ചതോടെയാണ് ഇന്ത്യ കുറഞ്ഞ സ്‌കോറിൽ ഒതുങ്ങിയത്. ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കുമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ ആദം സാംപയ്ക്ക് പിടി കൊടുത്ത് 7 പന്തിൽ 4 റൺസെടുത്ത ഗിൽ മടങ്ങി..സാണ് താരത്തിന്റെ സംഭാവന. വമ്പനടികളുമായി കളം നിറഞ്ഞ നായകൻ രോഹിത് ശർമ അർധ സെഞ്ചറിക്ക് 3 റൺസ് അകലെ വീണു. 31 പന്തിൽ 47 റൺസെടുത്ത രോഹിത്ത് മാക്‌സ്‌വെല്ലിന്‍റെ പന്തിൽ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. 3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിനെ ജോഷ് ഇംഗ്ലിസാണ് പിടികൂടിയത്.
പിന്നീട് ക്രീസിലെത്തിയ രാഹുൽ കോഹ്ലിയോടൊപ്പം ചേർന്ന് പതിയെ സ്‌കോർ ഉയർത്തി. എന്നാൽ സ്കോർ 148ൽ നിൽക്കേ 63 പന്തിൽ 54 റൺസ് നേടിയ വിരാട് കോഹ്ലി പുറത്തായി. പാറ്റ് കമ്മിൻസിന്‍റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. പിന്നാലെ സൂര്യകുമാർ യാദവിന് പകരം ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ആരാധകരെ നിരാശപ്പെടുത്തി. 9 റൺസ് നേടിയ ജഡേജയെ ഹെയ്സൽവുഡ് ജോഷ് ഇംഗ്ലിസിന്‍റെ കൈകളിലെത്തിച്ചു. സ്കോർ ബോർഡ് 203ൽ നിൽക്കേ 66 റൺസെടുത്ത രാഹുലും പവലിയനിലെത്തി. പിന്നാലെ മുഹമ്മദ് ഷമിയും (6) ജസ്പ്രീത് ബുമ്രയും (1) പുറത്തായി.