ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ബിജെപിയുടെ യുവജന വിഭാഗമായ യുവമോർച്ച പ്രവർത്തകർ. പാകിസ്ഥാൻ പതാകയുടെ പ്രിന്റ് ഔട്ടുകൾ കത്തിച്ചാണ് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. “പാകിസ്ഥാൻ ഹായേ-ഹായേ”, “പാകിസ്ഥാൻ മുർദാബാദ്” എന്നീ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി. പാകിസ്ഥാനിലെ എല്ലാ ഭീകര ക്യാമ്പുകളും തകർക്കണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കരസേന കേണലും മേജറും ജമ്മു കശ്മീര്‍ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടുമാണ് വീരമൃത്യു വരിച്ചത്. ഭീകരരുടെ ഒളിത്താവളം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ എത്തിയത്. 19 രാഷ്‌ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.