തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ഇന്നു പുലർച്ചെ മുതൽ പെയ്തിറങ്ങിയ കനത്ത മഴമൂലമാണ് മത്സരം ഉപേക്ഷിച്ചത്. മഴ തോരാത്തതിനാൽ മത്സരത്തിന്റെ ടോസ് പോലും ഇടാൻ സാധിച്ചില്ല. ഉച്ചയ്ക്ക് 2നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. മൂന്നു മണിക്കും മൂന്നരയ്ക്കും അംപയർമാർ പിച്ച് പരിശോധിച്ചെങ്കിലും ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് ഉണ്ടായതിനാൽ മത്സരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു .
നാളെ ഓസ്ട്രേലിയയും നെതർലൻഡ്‌സും തമ്മിലാണ് കര്യവട്ടത്തെ അടുത്ത സന്നാഹ മത്സരം. ഒക്ടോബർ 2, 3 തീയതികളിലും മത്സരമുണ്ട്. 3ന് ഇന്ത്യയും നെതർലൻഡ‍്സും തമ്മിലാണ് മത്സരം. ന്യൂസീലൻഡിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുന്ന സന്നാഹ മത്സരം. അഫ്ഗാനിസ്ഥാൻ ശ്രീലയങ്കയെ നേരിടും. അതെ സമയം ഇന്ന് നടക്കുന്ന മറ്റു രണ്ടു സന്നാഹ മത്സരങ്ങളിൽ, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു.ഗുവാഹത്തിയിൽ, ബംഗ്ലദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു.