ഗാന്ധിനഗര്‍ : സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് സർവ്വശക്തിയുമെടുത്ത് ആഞ്ഞുവീശിയ ബിപോര്‍ജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തില്‍ ഒരാള്‍ക്കുപോലും ജീവന്‍ നഷ്ടപ്പെടാഞ്ഞതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമായി. ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രിക്കൊപ്പം വ്യോമനിരീക്ഷണം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ. ചുഴലിക്കാറ്റിൽ അപകടങ്ങൾ ഒഴിവാക്കാൻ 3400 ഗ്രാമങ്ങളില്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതില്‍ 1600 ഗ്രാമങ്ങളില്‍ ഇതിനോടകം വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ബാക്കി ഗ്രാമങ്ങളിലും 20-നകം വൈദ്യുതി പുനഃസ്ഥാപിക്കും. 1.8 ലക്ഷം പേരെയും 73,000 മൃഗങ്ങളെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് കാറ്റിനെത്തുടർന്ന് മാറ്റിപ്പാര്‍പ്പിച്ചത്.
“ചുഴലിക്കാറ്റിൽ 47 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. 234 മൃഗങ്ങള്‍ ചത്തു. ഒരു ലക്ഷത്തിലധികം മത്സ്യബന്ധന തൊഴിലാളികളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 19 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങളെയും 2 റിസര്‍വ് ബറ്റാലിയനുകളെയും ഗുജറാത്തില്‍ വിന്യസിച്ചിരുന്നു. കര – നാവിക – വ്യോമ സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, ബി.എസ്.എഫ് എന്നിവയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു” – അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.