മുംബൈ: ആരെയിലെ സരിപുത് നഗറിൽ നിന്നും മാറോൾ നക മെട്രോ സ്‌റ്റേഷൻ വരെയുള്ള 3 കിലോമീറ്റർ ദൂരത്തിലാണ് മുംബൈ മെട്രോയുടെ മൂന്നാം ലൈനിൽ പരീക്ഷണ ഓട്ടം ആരംഭിച്ചത്. ഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്നാണ് പരീക്ഷണ ഓട്ടം ഫ്‌ളാഗ് ഓഫ് ചെയ്തത്. നാല് കോച്ചുകളുളള മെട്രോ ട്രെയിനാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഓട്ടത്തിൽ ട്രെയിനിന്റെ വേഗത , അടിയന്തര ഘട്ടത്തിലെ ബ്രേക്കുകൾ, ട്രെയിനുകൾ തമ്മിൽ പാലിക്കേണ്ട ദൂരം എന്നിവയുടെ പരിശോധനകൾ നടത്തും.
മൂന്ന് കിലോമീറ്റർ ദൈർഘ്യമുളള പാതയിൽ 10,000 കിലോമീറ്ററാണ് പരീക്ഷണ ഓട്ടം നടത്തുക. 2023 ഡിസംബറോടെ മെട്രോയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നിർവ്വഹണ വേഗത്തിലേക്ക് കടന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. പദ്ധതിയുടെ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും കഴിവുളള കരങ്ങളിലാണ് പദ്ധതിയെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.