ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഭാര്യയേയും 7 മക്കളെയും വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്ഥാന്റെ നേർചിത്രം സാക്ഷ്യപ്പെടുത്തുന്നതാണ് ഈ ദാരുണ സംഭവം.
സജ്ജാദ് ഖോഖർ എന്ന യുവാവാണ് പ്രായപൂർത്തിയാകാത്ത 7 കുട്ടികളെയും ഭാര്യയേയും കൊലപ്പെടുത്തിയത്. പണമില്ലാത്തതിനാൽ സജ്ജാദ് വളരെ വിഷമത്തിലായിരുന്നുവെന്നും ഭാര്യയുമായി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്നും പറയപ്പെടുന്നു. മക്കളെയും ഭാര്യയെയും പോറ്റാൻ കഴിയില്ലെന്നും അതിനാലാണ് കൊലപാതകം നടത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
സജ്ജാദിന്റെ 42 കാരിയായ ഭാര്യ കൗസറും നാല് പെൺമക്കളും മൂന്ന് ആൺമക്കളുമാണ് കൊല്ലപ്പെട്ടത്. പണമില്ലാത്തതിനാൽ സാധാരണക്കാർ തങ്ങളുടെ കുടുംബങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിൽ പാകിസ്ഥാനിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിയിരിക്കുന്നു.