ടെൽ അവീവ്: ഗാസ പിടിച്ചെടുക്കാൻ വേണ്ടിയല്ല തങ്ങൾ പോരാടുന്നത്. മറിച്ച്, ഹമാസ് തീവ്രവാദികളെ തുടച്ചു നീക്കുക എന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ദീർഘകാലം യുദ്ധം തുടരാൻ ഇസ്രായേലിന് പദ്ധതിയില്ല. എന്നാൽ, വെടി നിർത്തൽ കരാറിന് നിലവിൽ തയ്യാറല്ലെന്നും ലക്ഷ്യം പൂർത്തിയാകും വരെ സൈന്യം പോരാടുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഹമാസുമായുള്ള വെടിനിർത്തൽ എന്നാൽ കീഴടങ്ങൽ എന്നാണ് അർത്ഥം. ഇസ്രായേൽ സൈന്യം അസാധാരണമായ പ്രകടനമാണ് നടത്തുന്നത്. എത്ര സമയമെടുത്താലും ഞങ്ങൾ അത് പൂർത്തിയാക്കും. ഞങ്ങൾ ഗാസ ഭരിക്കാനോ പ്രദേശം കൈവശപ്പെടുത്താനോ ശ്രമിക്കുന്നില്ല. പക്ഷെ, മുന്നോട്ടുള്ള ഭാവി കണക്കിലെടുത്ത് കൊണ്ട് യുദ്ധം തുടരുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അതേസമയം, ഗാസയിൽ നല്ലൊരു ഗവൺമെന്റ് ഉണ്ടാവണം. സാധാരണ ജനങ്ങളെപ്പറ്റി ചിന്തിക്കുന്ന ഒരു സർക്കാർ. ഗാസയിൽ പ്രവേശിച്ച് ഭീകരരെ കൊല്ലാൻ ഇസ്രായേൽ സൈന്യം എന്നും സജ്ജരായിരിക്കും. അതാണ് ഹമാസിനെപ്പോലെയുള്ള ഭീകര സംഘടനകളെ ഭയപ്പെടുത്തുന്നതെന്നും ബെഞ്ചമിൻ നെതന്യാഹു പറയുന്നു.