Saturday, April 27, 2024
spot_img

തീരദേശത്തിന്റെ രുചിക്കൂട്ട് ഏറ്റെടുത്ത് ഭക്ഷണ പ്രേമികൾ; സൂപ്പർ ഹിറ്റായി തീരമൈത്രി ഭക്ഷണശാലകൾ

ഫിഷറീസ് വകുപ്പും സാഫും (സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ഓഫ് ഫിഷർ വിമൺ) ചേർന്നു നടപ്പാക്കുന്ന തീരമൈത്രി സീഫുഡ് റെസ്റ്ററന്റുകൾക്കു വൻ സ്വീകാര്യത. തീരദേശത്തിന്റെ രുചി ഭേതങ്ങളെ ഏറ്റെടുത്തിരിക്കുകയാണു ഭക്ഷണ പ്രേമികൾ. പ്രവർത്തനമാരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ 4.69 കോടി രൂപയുടെ വിറ്റുവരവാണു തീരമൈത്രി റെസ്റ്ററന്റുകൾ നേടിയത്. പ്രതിമാസം 40 ലക്ഷം രൂപയാണ് ഇപ്പോൾ ശരാശരി പ്രതിമാസ വരുമാനം.

മീൻ അൽഫാം, ചെമ്മീൻ കട്ലറ്റ്, ചെമ്മീൻ വട, ചെമ്മീൻ മോമോസ്, മീൻ സമൂസ, എന്നിങ്ങനെ വ്യത്യസ്തതയുള്ള വിഭവങ്ങൾക്കും കല്ലുമ്മേകായ റോസ്റ്റ്, കൂന്തൽ ഫ്രൈ, ചെമ്മീൻ റോസ്റ്റ് എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ശുദ്ധമായ കടൽവിഭവങ്ങൾ തനത് രുചിയിൽ വിളമ്പുന്നു എന്നതാണു തീരമൈത്രി ഭക്ഷണശാലകളുടെ പ്രത്യേകത. മിതമായ നിരക്കും ഭക്ഷണപ്രേമികളെ തീരമൈത്രി ഭക്ഷണ ശാലകളിലേക്ക് ആകർഷിക്കുന്നു.

46 ഭക്ഷണശാലകളാണ് തീരമൈത്രി പദ്ധതിയുടെ ഭാഗമായുള്ളത്. സബ്സിഡി ഇനത്തിൽ സാഫ് ഇതിനോടകം 2.5 കോടി രൂപ ഇവർക്കു നൽകിയിട്ടുണ്ട്. അഞ്ചു വനിതകളടങ്ങുന്ന ഒരു യൂണിറ്റിന് റെസ്റ്ററന്റ് തുടങ്ങാൻ ചെലവാകുന്ന അടങ്കൽ തുകയായ 6.67 ലക്ഷം രൂപയിൽ 75% ഗ്രാന്റും 20% ബാങ്ക് ലോണും 5% ഗുണഭോക്തൃ വിഹിതവുമാണ്. മത്സ്യതൊഴിലാളി വനിതകൾക്ക് ബദൽ ഉപജീവന മാർഗ്ഗവും മെച്ചപ്പെട്ട സാമൂഹികജീവിതവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം – 3, കൊല്ലം-7, ആലപ്പുഴ -6, എറണാകുളം-8 തൃശ്ശൂർ- 6, മലപ്പുറം -4, കോഴിക്കോട് – 6, കണ്ണൂർ -2, കാസർഗോഡ്- 4 എന്നിങ്ങനെയാണു ജില്ലകളിലെ തീരമൈത്രി റെസ്റ്ററന്റുകളുടെ എണ്ണം. പ്രതിമാസം നാലരലക്ഷം രൂപ വരുമാനം നേടുന്ന എറണാകുളം മുളവുകാട് പാതിരാപുട്ട് തീരമൈത്രി സീഫുഡ് റസ്റ്റോറന്റും, നാല് ലക്ഷം രൂപ വരുമാനം നേടുന്ന മലപ്പുറം താനൂർ സാഗര തീരമൈത്രി സീഫുഡ് റസ്റ്റോറന്റുമാണ് വരുമാന കണക്കിൽ മുന്നിൽ.

Related Articles

Latest Articles