തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മൊബൈൽ ഫോണിന് അടിമയായ പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. കല്ലമ്പലത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു. അമിതമായ മൊബൈൽ ഉപയോഗമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
മൊബൈലിന് അടിമയായ തനിക്ക് അടുത്ത സുഹൃത്തുക്കൾ ആരും ഇല്ലെന്നും ഫോണിനും സോഷ്യൽ മീഡിയയ്‌ക്കും താൻ അടിമപ്പെട്ടുവെന്നും പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തന്റെ ഇളയ സഹോദരിക്ക് മൊബൈൽ കൊടുത്ത് ശീലിപ്പിക്കരുതെന്നും തന്റെ അവസ്ഥ ആർക്കും ഇനി ഉണ്ടാകരുതെന്നും പെൺകുട്ടി കത്തിൽ പറയുന്നു.
മൊബൈലിന് അടിമയായ പെൺകുട്ടിക്ക് വിഷാദ രോഗം ബാധിച്ചുവെന്നും അതിന്റെ നിരാശയിലായിരിക്കാം ആത്മഹത്യ ചെയ്തത് എന്നുമാണ് പോലീസ് പറയുന്നത്. വിശദമായ അന്വേഷണത്തിനായി പെൺകുട്ടിയുടെ മൊബൈൽ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തുടർന്ന് ഇത് ഫോറൻസിക് പരിശോധനയ്‌ക്ക് അയയ്‌ക്കും. നിലവിൽ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.