തിരുവനന്തപുരം: സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് നിർണ്ണായക ദിനം. മുപ്പത്തിലേറെ തവണ മാറ്റിവച്ച ലാവലിൻ, സ്വർണക്കടത്ത് തുടങ്ങിയ കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, സ്വര്‍ണക്കടത്തുകേസിന്‍റെ തുടര്‍വിചാരണ മാറ്റണമെന്ന് ആവിശ്യപ്പെട്ട് ഇ.ഡി നൽകിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.
ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ഒന്നാം നമ്പർ കോടതിയിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് പരിഗണിക്കുന്ന എട്ടാമത്തെ കേസായാണ് ലാവലിന്‍ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇഡിയുടെ ഹർജി മുപ്പതാമത്തെ കേസും. ഇരു കേസുകളിലെയും കോടതി വിധി കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. സെപ്റ്റംബർ പതിമൂന്നിന് ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയത്.എന്നാൽ ലളിത് ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ ഹർജികൾ പരിഗണിച്ചിരുന്നില്ല.
ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതികളായിരുന്നു. എന്നാൽ പിന്നീട് അട്ടിമറിയിലൂടെ ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതിനെതിരായി സിബിഐ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീലും,ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.