മുംബൈ: യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. അക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ടയാള്‍ തുറിച്ചുനോക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇന്നലെ മാട്ടുംഗ മേഖലയിലെ ഒരു റസ്റ്റോറന്റിന് സമീപമായിരുന്നു സംഭവം.
അക്രമികളില്‍ ഒരാളെ യുവാവ് തുറിച്ചുനോക്കിയതിന്റെ പേരില്‍ സ്ഥലത്ത് സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. പിന്നാലെ ഇവര്‍ യുവാവിന്റെ തലയില്‍ ബെല്‍റ്റ് കൊണ്ട് അടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തു. ഇയാളെയും സുഹൃത്തിനെയും പ്രതികള്‍ അസഭ്യം പറയുകയും ചെയ്തു. ക്രൂരമര്‍ദ്ദനത്തിന് ശേഷം യുവാവ് സംഭവസ്ഥലത്ത് കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്കെതിരെ ഐപിസി 302 (കൊലപാതകം), 504 (മനഃപ്പൂര്‍വ്വം അപമാനിക്കല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.