ചെന്നൈ: ജയ് ഭീം (Jai Bhim) സിനിമയിലൂടെ ഒരു സമുദായത്തെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജ്ഞാനവേല്‍. ആരുടെയെങ്കിലും സാമുദായിക വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. സിനിമയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നടൻ സൂര്യയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് സംവിധായകന്‍ അഭ്യര്‍ഥിച്ചു.
ചിത്രത്തിലെ ഗുരുമൂര്‍ത്തി എന്ന വില്ലനായ പൊലീസുകാരന്‍ വണ്ണിയാർ സമുദായക്കാരനാണെന്ന് വരുത്തി തീർക്കാൻ സ്റ്റേഷന്‍റെ ഭിത്തിയിൽ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടർ തൂക്കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ചിത്രത്തിലെ ഒരു സീനിൽ തൂക്കിയിട്ടിരിക്കുന്ന കലണ്ടർ ഒരു സമുദായത്തെക്കുറിച്ചുള്ള പരാമർശമായി വായിക്കപ്പെടുമെന്ന് അറിയില്ലായിരുന്നെന്ന് സംവിധായകൻ പറഞ്ഞു. ജയ് ഭീമില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് സമുദായത്തില്‍ പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.