ഗുരുവായൂർ:ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കാൻ ആയിരങ്ങളാണ് ഗുരുവായൂരിലേക്ക് എത്തുന്നത്.വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കപ്പെടുന്നു. കൂടാതെ ഭഗവാൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്. ഇന്നലെ പുലർച്ചെ മൂന്നിന് തുറന്ന ശ്രീകോവിൽ ഇനി തിങ്കളാഴ്ച രാവിലെ ഒമ്പത് വരെ പൂജകൾക്കല്ലാതെ അടയ്ക്കില്ല. ഇന്നും നാളെയും ഏകാദശി ഊട്ട് നടക്കും. ഗോതമ്പു ചോറും ഗോതമ്പ് പായസവുമടങ്ങുന്ന ഏകാദശി ഊട്ട് രണ്ട് ദിവസങ്ങളിലായി എഴുപതിനായിരത്തോളം പേർക്ക് ആണ് നൽകുന്നത്. ഇന്നും നാളെയും ക്ഷേത്രത്തിൽ വിഐപി ദർശനം അനുവദിക്കില്ല.
ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂർക്കെഴുന്നെള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം . അതിനാൽ അന്നേദിവസം ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമാണ്. ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തത്രയാണ്. വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷം ലഭിക്കാനും ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതമനുഷ്്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്കു ദോഷകാഠിന്യം കുറയ്ക്കാൻ ഈ വ്രതാനുഷ്ഠാനം ഉത്തമമാണ്