തിരുവനന്തപുരം: ജനജീവിതം സ്തംഭിപ്പിച്ച് പണിമുടക്കിന്റെ രണ്ടാം ദിനത്തിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നത് തുടരുന്നു. കൊല്ലത്തും ചാലക്കുടിയിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സമരാനുകൂലികള്‍ തടഞ്ഞു. കോഴിക്കോടും എറണാകുളത്തും അടക്കം കടകള്‍ തുറന്നുവെങ്കിലും പലയിടത്തും സമരാനുകൂലികള്‍ കടയടപ്പിച്ചു. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഡയസ്‌നോൺ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം സർക്കാർ ഉദ്യോഗസ്ഥരും ജോലിക്കെത്തിയില്ല. എത്തിയവരെയാകട്ടെ ഹാജർ രേഖപ്പെടുത്തി പറഞ്ഞുവിട്ടു. സംസ്ഥാനത്ത് കോടതി ഉത്തരവുകൾക്ക് പോലും പുല്ലുവിലയാണ്.
കൊല്ലം ചിന്നക്കടയിലും ഹൈസ്‌കൂള്‍ ജങ്ഷനിലും വാഹനങ്ങള്‍ സമരാനുകൂലികള്‍ തടയുന്നുണ്ട്. ഹൈസ്‌കൂളിന് സമീപത്ത് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കി വിട്ടു. പോലീസ് നോക്കി നില്‍ക്കെയായിരുന്നു സമരാനുകൂലികള്‍ ബസ് തടഞ്ഞത്. കളക്ടറേറ്റിലെ ജീവനക്കാര്‍ അടക്കം സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസാണ് തടഞ്ഞത്. കൊട്ടരക്കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് സമരാനുകൂലികള്‍ തടഞ്ഞു. ചാലക്കുടിയിലും തിരുവനന്തപുരത്തും കെ എസ് ആർ ടി സി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടത് സംഘർഷാവസ്ഥയുണ്ടാക്കി.