തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധംകടുപ്പിക്കാൻ ഉറപ്പിച്ച് പ്രതിപക്ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അകത്തും പുറത്തും നാളെ മുതൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകുന്നതും പ്രതിപക്ഷ ആലോചനയിൽ. അതേ സമയം ക്രൈംബ്രാഞ്ച് – വിജിലൻസ് അന്വേഷണങ്ങൾ ഇഴഞ്ഞ് നീങ്ങുകയാണ്.
കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം, സ്പെഷ്യൽ കൗൺസിൽ വിളിച്ചപ്പോൾ ചർച്ച തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് ഭരണ സമിതിയുടെ പ്രചരണം. എന്നാൽ വീണ്ടും പ്രത്യേക കൗൺസിൽ ചേരണമെന്നാവശ്യപ്പെട്ട് കത്ത് നൽകുക വഴി ആ പ്രചരണം പൊളിക്കാനാണ് പ്രതിപക്ഷ തീരുമാനം. മാത്രമല്ല മേയറുടെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ നഗരസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കൂടുതൽ ശക്തമാക്കും.
മുൻ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച്ച ചേരുന്ന സാധാരണ കൗൺസിൽ യോഗവും ഒരു പക്ഷെ പ്രക്ഷുബ്ദ്ധമായേക്കും. എന്നാൽ ഭൂരിപക്ഷം കൗൺസിലർമാരുടെയും പിന്തുണ ഉള്ളിടത്തോളം കാലം രാജിയുടെ ആവശ്യമേ ഉദിക്കുന്നില്ലെന്ന് മേയർ ആവർത്തിക്കുകയാണ്.