ഹാങ്ചൗവിൽ സ്വർണ്ണ വേട്ട തുടർന്ന് ഭാരതം. അമ്പെയ്ത്തിൽ പുരുഷന്‍മാരുടെ കോമ്പൗണ്ട് ടീം ഇനത്തിലെ സുവർണ്ണ നേട്ടത്തോടെ 2023 ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന്റെ സ്വർണ്ണ നേട്ടം 21 ആയി ഉയർന്നു. അഭിഷേക് വര്‍മ, ഓജസ് പ്രവീണ്‍, പ്രഥമേഷ് സമാധാന്‍ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ ടീമിനെതിരേ 235-230 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം.ഇന്നത്തെ ദിനം ഭാരതം നേടുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്. നേരത്തേ വനിതകളുടെ കോമ്പൗണ്ട് ടീമും സ്വര്‍ണം നേടിയിരുന്നു. നിലവിൽ 21 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും ഉൾപ്പെടെ ആകെ 84 മെഡലുകളാണ് ഭാരതം നേടിയത്
സ്‌ക്വാഷ് മിക്സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ – ഹരീന്ദര്‍ പാല്‍ സിങ് സഖ്യവും സ്വര്‍ണം നേടി. ഫൈനലില്‍ മലേഷ്യയെ 2-0ന് കീഴടക്കിയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം.
അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ജ്യോതി സുരേഖ വെന്നം, അതിഥി ഗോപിചന്ദ് സ്വാമി, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 230-229 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കിരീട നേട്ടം.
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡലുറപ്പിച്ച് മലയാളി താരം എച്ച്.എസ് പ്രണോയ് സെമിയിലെത്തി. മലേഷ്യയുടെ ലീ സി ജിയയെ 21-16, 21-23, 22-10 എന്ന സ്‌കോറിന് മറികടന്നായിരുന്നു താരത്തിന്റെ സെമി പ്രവേശനം.