സാൻഫ്രാൻസിസ്കോ: ട്വിറ്ററിൽ പ്രശ്നങ്ങൾ കൂടുന്നു. ട്വിറ്ററിൽ തുടരുന്ന കൂട്ടപിരിച്ചുവിടലിനും ചെലവുചുരുക്കൽ നടപടികൾക്കും പിന്നാലെ ജീവനക്കാർക്ക് കർശന നിർദേശവുമായി ഇലോൺ മസ്‌ക്. എത്ര സമയവും പണിയെടുക്കാൻ തയാറായിരിക്കാൻ അന്ത്യശാസന സഹിക്കാൻ കഴിയാതായതോടെ നൂറുകണക്കിന് ജീവനക്കാർ രാജിവച്ചു.
വൈകുന്നേരം 5 മണിക്ക് മുമ്പ് രാജി പ്രഖ്യാപനം നടത്താൻ നിരവധി ജീവനക്കാരാണ് ട്വിറ്ററിന്റെ ഓഫീസിൽ എത്തിയത്. മസ്‌കിന്റെ പുതിയ തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കാനുള്ള വ്യാഴാഴ്ച സമയപരിധി.
കമ്പനി ഏറ്റെടുത്തതിന് ശേഷം മസ്‌ക് അതിന്റെ പകുതിയോളം തൊഴിലാളികളെ പിരിച്ചുവിട്ടപ്പോൾ വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് ശേഷം ട്വിറ്ററിൽ 3,000 ത്തോളം ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, മാസ്കിന്റെ പുതിയ പ്രഖ്യാപനങ്ങളോടൊപ്പം ഒരുമിച്ച് പോകാൻ കഴിയാത്തവരാണ് ഇപ്പോൾ രാജിവെച്ചിരിക്കുന്നത്.
നിരവധി ജീവനക്കാർ രാജിവെക്കുന്ന കാര്യം ട്വിറ്ററിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ തീരുമാനങ്ങൾ അംഗീകരിക്കാനാകുന്നവർ അറിയിക്കാൻ ആവശ്യപ്പെട്ടാണ് മസ്‌ക് ജീവനക്കാർക്ക് ഇ-മെയിൽ അയച്ചിരിക്കുന്നത്. അംഗീകരിക്കാൻ കൂട്ടാക്കാത്തവരോട് പിരിഞ്ഞുപോകാനാണ് നിർദേശം. ‘പുതിയ ട്വിറ്ററിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ’ എന്ന പോളിൽ ന്യൂയോർക്ക് സമയം ഇന്നു വൈകീട്ട് അഞ്ചിനകം നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ആകെയുള്ള 7,500 ജീവനക്കാരിൽ പകുതിയിലേറെ പേരെയും പിരിച്ചുവിട്ടിരുന്നു. സി.ഇ.ഒ ആയിരുന്ന ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാളും ഇതിൽ ഉൾപ്പെടും. പിന്നാലെ 4,000ത്തോളം കരാർ തൊഴിലാളികളെയും പുറത്താക്കി. ട്വിറ്ററിൽ പരസ്യമായി മസ്‌കിനെ തിരുത്തിയ മുതിർന്ന എൻജിനീയർമാരെ പിരിച്ചുവിട്ടത് ദിവസങ്ങൾക്കു മുൻപായിരുന്നു.