ഇസ്‍ലാമാബാദ്: പാകിസ്ഥാനിൽ ചൈനക്കാർക്ക് നേരെ വീണ്ടും ആക്രമണം. ചാവേറുകൾ നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ അസ്വസ്ഥബാധിത പ്രദേശമായ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാദറിൽ ആയിരുന്നു സംഭവം. ഇവിടെ ചൈനക്കാരായ എൻജിനീയർമാരെയും മറ്റും കൊണ്ടു പോയിരുന്നു വാഹനത്തിനു സമീപമെത്തി ചാവേറുകൾ നടത്തിയ സ്ഫോടനത്തിൽ സമീപത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികൾ കൊല്ലപ്പെട്ടു.
സംഭവത്തിൽ ഒരു ചൈനക്കാരനുൾപ്പെടെ 3 പേർക്കു പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആറായിരം കോടി ഡോളറിന്റെ ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) സുപ്രധാന കേന്ദ്രമാണ് ഗ്വാദർ. ഒട്ടേറെ ചൈനീസ് വിദഗ്ധരും ജോലിക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഗ്വാദർ ഈസ്റ്റ് ബേ എക്സ്പ്രസ് വേ പദ്ധതി പ്രദേശത്താണ് ആക്രമണം നടന്നത്. ആക്രമണത്തെ ചൈനീസ് എംബസി അപലപിച്ചു. പാക്കിസ്ഥാനിലുള്ള ചൈനീസ് പൗരന്മാരുടെ സുരക്ഷ വർധിപ്പിക്കണമെന്നും ഇത്തരം ആക്രമണങ്ങൾ തടയാൻ ഫലപ്രദമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല. ഒരു മാസത്തിനിടെ ചൈനക്കാർക്കെതിരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ മാസം ഖൈബർ പഖ്തൂൺഖ്വവയിൽ നടന്ന ഭീകരാക്രമണത്തിൽ 9 ചൈനക്കാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റിട്ടില്ല. പാകിസ്ഥാനിൽ ചൈന നിർമ്മിക്കുന്ന ദാസു അണക്കെട്ടിന്റെ ചുമതലയുള്ള ചൈനീസ് എൻജിനീയർമാർ സഞ്ചരിച്ച ബസ് ഭീകരർ ആക്രമിക്കുകയായിരുന്നു. ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഖൈബർ പക്തൂൺ ഖ്വ പ്രവിശ്യയിൽ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതിയാണ് ദാസു അണക്കെട്ട്. തെക്കൻ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെ പടിഞ്ഞാറൻ ചൈനയുമായി ബന്ധിപ്പിക്കാൻ ചൈന നടപ്പാക്കുന്ന 6500 കോടി ഡോളറിന്റെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമാണിത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona