ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമ (Pulwama) ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം. സംഭവസ്ഥലത്ത് നിന്നും വലിയ ആയുധ ശേഖരം കണ്ടെത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ‘ഓപ്പറേഷൻ തോഷ് കലൻ’ എന്ന പേരിൽ വെള്ളിയാഴ്ച സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷൻ പുൽവാമ ജില്ലയിൽ ആരംഭിച്ചതായി ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്‌സ് ട്വീറ്റ് ചെയ്തു.
അതേസമയം തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്ന് നാല് ജെയ്‌ഷെ ഇഎം അനുയായികളെ അറസ്റ്റ് ചെയ്തതായി പോലീസ് ഞായറാഴ്ച അവകാശപ്പെട്ടു. ജില്ലയിലെ ചേവ കലാൻ മേഖലയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ പിടിയിലായ ജെയ്‌ഷെ തീവ്രവാദിയെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.
സുരക്ഷാ സേനയുമായുള്ള മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) പാകിസ്ഥാൻ കമാൻഡർ ഉൾപ്പെടെ നാല് ഭീകരർ കൊല്ലപ്പെടുകയും മറ്റൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പൊലീസ് ശനിയാഴ്ച അറിയിച്ചിരുന്നു.