ദുബായ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പടുത്തിയ യാത്രാവിലക്ക് നീക്കി യുഎഇ. യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ജൂണ്‍ 23 മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. രണ്ട് ഡോസ് സ്വീകരിച്ച റസിഡൻസ് വിസക്കാര്‍ക്കാണ് അനുമതി നൽകിയിരിക്കുന്നത്. സിനോഫാം, ഫൈസര്‍, സ്‌പുട്‌നിക് വി, ഒക്സ്ഫോര്‍ഡ് – ആസ്ട്രാസെനക്ക തുടങ്ങിയവയാണ് യുഎഇ അംഗീകരിച്ചിരിക്കുന്ന വാക്സിനുകള്‍.
ഇതോടൊപ്പം യാത്രയുടെ 48 മണിക്കൂറിനകത്ത് എടുത്ത പിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡ് ഉണ്ടായിരിക്കണം. ദുബായില്‍ എത്തിയതിന് ശേഷവും യാത്രക്കാര്‍ പിസിആര്‍ പരിശോധന നടത്തണം. പരിശോധനാഫലം വരുന്നതുവരെ ഇവര്‍ താമസസ്ഥലത്ത് ക്വാറന്‍റൈനില്‍ കഴിയുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയെ കൂടാതെ ദക്ഷിണ ആഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്കും യുഎഇ നീക്കിയിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona