ഷിംല: ഏകീകൃത സിവിൽ കോഡ് എന്നത് വളരെ മികച്ച തീരുമാനമാണെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ. ഹിമാചൽ പ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും സംസ്ഥാന സർക്കാർ ഈ നിയമം നടപ്പിലാക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിഫോം സിവിൽ കോഡ് ”മികച്ച ചുവടുവെപ്പ്” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഹിമാചൽ പ്രദേശിന്റെ പശ്ചാത്തലത്തിൽ എപ്രകാരമാണ് നിയമം നടപ്പിലാക്കാൻ കഴിയുക എന്നത് പരിശോധിക്കുകയാണ്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ജയ്‌റാം ഠാക്കൂർ പറഞ്ഞു.
അതേസമയം പഞ്ചാബിൽ വിജയം നേടിയതിന്റെ പശ്ചാത്തലത്തിൽ ഹിമാചൽ പ്രദേശും പിടിച്ചടക്കാൻ പോകുകയാണെന്ന ആംആദ്മി പാർട്ടിയുടെ പ്രഖ്യാപനത്തോടും അദ്ദേഹം പ്രതികരിച്ചു. ഹിമാചൽ പ്രദേശ് സമാധാനപരമായ അന്തരീക്ഷമുള്ള സംസ്ഥാനമാണ്. ആംആദ്മി പാർട്ടിയുടെ രാഷ്ട്രീയ ശൈലി അവിടെ പ്രാവർത്തികമാകുകയില്ല. മൂന്നാമതൊരു ബദലും സംസ്ഥാനത്തെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാത്രമല്ല ഹിമാചലിൽ മൂന്നാമത്തെ പ്രധാന രാഷ്‌ട്രീയ കക്ഷിയായി എഎപി ഉയർന്നുവരികയാണെന്നായിരുന്നു ആംആദ്മി നേതാക്കളുടെ അവകാശവാദം. തുടർന്ന് ഇക്കാര്യത്തിലാണ് ഹിമാചൽ മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്.