ജമ്മു: തെറ്റുകൾ വരുത്തരുതെന്നും അത് രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ജമ്മുവിലെത്തിയ മന്ത്രി സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തി. കഴിഞ്ഞദിവസം പൂഞ്ചിലെ സുരൻകോട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ധത്യാർ മോറിൽ ആയുധധാരികളായ നാല് ഭീകരർ രണ്ട് സൈനിക വാഹനങ്ങൾ ആക്രമിച്ചിരുന്നു. അഞ്ച് സൈനികർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത യുവാക്കൾ മരിച്ചു. ആ സംഭവം ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.
‘നിങ്ങൾ രാജ്യത്തിൻ്റെ സംരക്ഷകരാണ്. രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങളുടെ ഹൃദയം കീഴടക്കാനുള്ള ഉത്തരവാദിത്തവും നിങ്ങൾക്കുണ്ട്. ഇന്ത്യക്കാരനെ വേദനിപ്പിക്കുന്ന ഒരു തെറ്റും വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ‘സൈന്യം ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തണം. നമുക്ക് യുദ്ധങ്ങൾ ജയിക്കണം, തീവ്രവാദികളെ ഇല്ലാതാക്കണം, പക്ഷേ ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യം. അതിനായി നിങ്ങൾ പരമാവധി ശ്രമിക്കുമെന്ന് എനിക്കറിയാം’ -പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യം മുമ്പത്തേക്കാൾ ശക്തവും സുസജ്ജവുമാണ്. രജൗരിയിലേക്ക് പോകുന്ന രാജ്നാഥ് പ്രദേശവാസികളുമായും മരിച്ചവരുടെ കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജമ്മുവിലുടനീളം കനത്ത സുരക്ഷയാണ് ഒരുക്കിയത്. നേരത്തെ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.