ഹൈദരാബാദ്: പത്തുകോടി രൂപയുടെ തിമിംഗല ഛർദ്ദി പിടികൂടി ഉത്തർപ്രദേശ് പോലീസ്. ലക്‌നൗവിൽ നിന്നും ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് 4.12 കിലോയോളം വരുന്ന തിമിംഗല ഛർദ്ദി പിടിച്ചെടുത്തിരിക്കുന്നത്.
കേസിൽ തിമിംഗല ഛർദ്ദി കടത്തുന്ന സംഘത്തിലെ നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സുഗന്ധ ദ്രവ്യ നിർമ്മാണത്തിനാണ് ഇത് ഉപയോഗിക്കുന്നതെന്ന് പ്രതികൾ പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ പ്രകൃതിദത്ത വസ്തുക്കളിലൊന്നാണ്ആംബർ എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദി. ഏറ്റവും വലിയ പല്ലുകളുള്ള സ്‌പെം വെയിലുകളാണ് ഇവ നിർമ്മിക്കുന്നത്. നിരവധി സംഘങ്ങൾ ഇത് കടത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജൂലൈയിൽ 28 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദി കേരളത്തിൽ കണ്ടെത്തിയിരുന്നു.