ഇടുക്കി : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി കുട്ടിയുടെ കുടുംബം രംഗത്ത്. വിധി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് അപ്പീൽ നൽകുമെന്ന് കുട്ടിയുടെ കുടുംബം വ്യക്തമാക്കി.
അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് കരുതുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് മാത്രമാണ് ജഡ്ജി കേട്ടതെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പ്രോസിക്യൂഷൻ അടുത്ത ദിവസം അപ്പീൽ നൽകുന്നതായിരിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള വ്യക്തമാക്കി.
അർജുനെതിരെ ശാസ്ത്രീയ തെളിവുകൾ ആവശ്യത്തിനുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. എന്നാൽ, പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, കേസിലെ യഥാർത്ഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് അർജുന്റെ അഭിഭാഷകനും അറിയിച്ചിട്ടുണ്ട്.