ദില്ലി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകിയതിനെതിരായ ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് നാളെ കോടതി പരിഗണിക്കുക. അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കേസ് വന്നതിന് പിന്നാലെ വിദേശത്ത് കടക്കുകയും മുന്‍കൂര്‍ജാമ്യം ലഭിച്ചതിന് ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണെന്നാണ് പരാതിക്കാരി സമര്‍പ്പിച്ച ഹർജിയിൽ പറയുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ നേരത്തെ വിജയ് ബാബുവിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്. ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേത്തുടർന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ നടപടി. അതേസമയം, കേസിൽ വിജയ് ബാബു കുറ്റക്കാരനെന്ന് ബോദ്ധ്യപ്പെട്ടതായി കൊച്ചി പോലീസ് പ്രതികരിച്ചിരുന്നു.