മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉൾപ്പെട്ട ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ നൈജീരിയൻ സ്വദേശി കൂടി അറസ്റ്റില്‍. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ്. ഇയാളില്‍ നിന്ന് കൊക്കെയ്‌നും പിടിച്ചെടുത്തു.
ഗൊരേഗാവില്‍ നിന്നാണ് എന്‍ സി ബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ നാളെ പ്രത്യേക എന്‍ഡിപിഎസ് കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് മുംബൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇവർ.
അതേസമയം ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അന്വേഷണം ബോളിവുഡിലേക്കും നീങ്ങുകയാണ്. നിര്‍മ്മാതാവ് ഇംതിയാസ് ഖത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍സിബി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്‍ അര്‍ബാസ് സേത്ത് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്‍മീത് സിംഗ്, മോഹക് ജസ്‍വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.