Thursday, May 2, 2024
spot_img

അടുത്ത യുദ്ധം ഉണ്ടായാല്‍ തദ്ദേശീയ ആയുധങ്ങള്‍ ഉപയോഗിച്ചാകും ഇന്ത്യ പങ്കെടുകയെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്

ദില്ലി : രാജ്യത്ത് അടുത്ത യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഇന്ത്യന്‍ സൈന്യം തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങള്‍ ഉപയോഗിച്ചായിരിക്കും അതിനെ അഭിമുഖീകരിക്കുകയെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. രാജ്യം ആയുധങ്ങള്‍ തദ്ദേശമായി വികസിപ്പിക്കുന്നതില്‍ ഏറെ മുന്നിലെത്തിക്കഴിഞ്ഞു. ആയുധങ്ങള്‍ എല്ലാം ഇവിടെതന്നെ വികസിപ്പിക്കാന്‍ ഡി.ആര്‍.ഡി.ഒയ്ക്ക് ഇന്ന് സാധിക്കും.

ദില്ലിയില്‍ നടന്ന 41-മത് ഡിആര്‍ഡിഒയുടെ സമ്മേളനത്തില്‍ പങ്കെടുക്കവേയാണ് ബിപിന്‍ റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങള്‍ ഇന്ത്യയെ വിജയത്തില്‍ എത്തിക്കുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

52 പരീക്ഷണ ശാലകളാണ് ഡിആര്‍ഡിഒയ്ക്ക് ഉള്ളത്. വ്യോമയാനം, യുദ്ധസാമഗ്രികള്‍ തുടങ്ങിയ മേഖലകളില്‍ ഡി.ആര്‍.ഡി.ഒ ഇപ്പോള്‍ പരീക്ഷണം നടത്തി വരികയാണ്. അതിനുശേഷം സൈബര്‍, സ്പെയ്സ്, ലേസര്‍, ഇലക്ട്രോണിക്, റോബോട്ടിക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് എന്നീ മേഖലകളിലേക്ക് ഭാവിയില്‍ പരീക്ഷണം വ്യാപിപ്പിക്കാന്‍ ഡിആര്‍ഡിഒ തീരുമാനിച്ചിട്ടുണ്ട്.

പ്രതിരോധ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം ഇന്ത്യ അതിക്രമിച്ചിരിക്കുകയാണ്. യുദ്ധങ്ങളില്‍ തദ്ദേശീയമായുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പോരാടി ജയിക്കേണ്ട സമയമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിലെ യുദ്ധങ്ങളിലേക്കുളള സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. കേന്ദ്രീകരിച്ചാണ് രാജ്യം മുന്നോട്ടു ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ തദ്ദേശീയമായ സാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഫലവും സംയുക്ത പങ്കാളിത്തത്തില്‍ ആയിരിക്കും ലഭിക്കുക.

പ്രതിരോധ മേഖലയിലെ ഗവേഷണങ്ങളിലും ആഭ്യന്തര കാര്യങ്ങളിലും സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും ഡിആര്‍ഡിഒ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് റാവത്ത് പറഞ്ഞു. അതേസമയം ഭാവി യുദ്ധങ്ങളില്‍ രാജ്യത്തെ സഹായിക്കുന്ന കാര്യങ്ങളില്‍ ഡിആര്‍ഡിഒ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കരസേന മേധാവി പറഞ്ഞു.

Related Articles

Latest Articles